കോട്ടയം: ന്യുനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി അതിമനോഹരമായ മുഖപ്രസംഗങ്ങള്‍ എഴുതി ശക്തമായി നിലപാട് സ്വീകരിക്കുന്ന പത്രമാണ് ദീപികയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ദീപികയിലെ ആദ്യമുഖ പ്രസംഗത്തിലെ വാക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജമന്ദിരങ്ങളിലും മന്ത്രി സത്തമന്മാരുടെ സഭകളിലും ന്യായകര്ത്താക്കന്മാരുടെ സന്നിധാനത്തിലും പോയി നാട്ടില്‍ നടക്കുന്ന അനീതിയായ നടത്തങ്ങള്‍ പരജനപീഡകള്, സാധുക്കള്‍ക്കുള്ള ആവശ്യങ്ങള്‍ അറിയിച്ചു പരജനസങ്കടങ്ങള്ക്കു നിവൃത്തി വരുത്തി സകലഗുണ പ്രദസമുഖിയായി വിലസി എങ്ങും സഞ്ചരിച്ചു മംഗല്യമോടെ ചിരഞ്ജീവിയായി വാണുകൊണ്ടിരുന്നാലും... എന്ന ആദ്യ മുഖപ്രസംഗ വാക്കുകള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 140 വര്‍ഷങ്ങളായി ഈ വാക്കുകളില്‍ നിന്നു വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനമാണ് ദീപിക നടത്തുന്നതെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റവും മനോഹരമായി രാജ്യത്തെ ജനങ്ങളുടെ മുന്നിലെത്തിക്കുന്ന പത്രമാണ് ദീപികയെന്നും മുഖപ്രസംഗങ്ങളിലുടെ എഴുതിയ കര്‍ഷകരുടെ ദുഃഖവും സങ്കടവും പ്രയാസങ്ങളും പരിഹരിക്കാൻ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപ്ലവകരമായ രീതിയില്‍ അച്ചടിയെ ആദ്യമായി മാറ്റിയെടുത്തതു നസ്രാണി ദീപികയുടെ രൂപീകരണത്തിലുടെയാണ്. അനിതീക്കും അക്രമത്തിനും അന്യര്ക്കെതിരായ പീഡനത്തിനും എതിരായി പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പറയുകയാണ് നസ്രാണി ദീപികയുടെ ലക്ഷ്യം. ഈ ലക്ഷ്യം 140 വര്‍ഷങ്ങളായി ദീപിക ഭംഗിയായി നിര്‍വഹിക്കുന്നുവെന്നതാണ് നമ്മളെ വിസ്മയഭരിതരാക്കുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.